ജോണ്‍ കുന്നത്തിന്‍റെ "സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍" --ഒരാസ്വാദനം : തോമസ്‌ കളത്തൂര്‍

സ്വീകരിച്ചുപോയ ധാരണകള്‍ ശരിയാണെന്ന്‍ സ്ഥാപിക്കാനുള്ള മനുഷ്യന്‍റെ വ്യഗ്രത ഇന്നും എന്നും നിലനില്‍ക്കുന്നു. ശരിയായ സത്യാന്വേഷണത്തിനിറങ്ങുന്നവര്‍ തുലോം കുറവാണ്. ശരിയായ സത്യത്തെ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ക്രൂശിക്കപ്പെടുന്നു. അതേ അനുഭവത്തിന്‍റെ ഇരകളായി തീര്‍ന്ന ക്രൈസ്തവസമൂഹവും ക്രൂശിക്കപ്പെട്ടവന്‍റെ പാതയില്‍ നിന്ന് ക്രൂശിക്കുന്നവരുടെ പാതയിലേക്ക് വ്യതിചലിച്ചുകൊണ്ടിരിക്കുന്നു . ഇത് മനസിലാക്കുന്ന നേതാക്കള്‍ പോലും എസ്റ്റാബ്ലിഷ്മെന്റിനെ താങ്ങി നിര്‍ത്താന്‍ വേണ്ടി അന്ധരും ബാധിരരുമായി അഭിനയിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ സത്യത്തെ മനസിലാക്കിക്കൊടുക്കാനും, തിരുവെഴുത്തുകളെ ശരിയായി അപഗ്രഥിക്കാനും, ചരിത്രസത്യങ്ങളിലൂടെ കൈപിടിച്ചു നടത്താനും ശ്രീ ജോണ്‍ കുന്നത്ത് രചിച്ച 'സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍' പോലെയുള്ള ഗ്രന്ഥങ്ങള്‍ക്ക് കഴിയും.

ഒരദ്ധ്യാപകന്‍ കൂടിയായ രചയിതാവ് ലളിതമായ ആഖ്യാനത്തിലൂടെ ഉപമകളുപയോഗിച്ച് ആത്മീകതയുടെയും ദൈവികതയുടെയും അറിവിന്‍റെ ഒരു വലിയ കലവറ വായനക്കാരന് തുറന്ന് കാട്ടുന്നു. ക്രിസ്തു ആളുകളെ വിളിച്ചത് ഒരു മതത്തിലേക്കായിരുന്നില്ല, ഒരു പുതിയ ജീവിതശൈലിയിലേക്കായിരുന്നു എന്ന വസ്തുത ഊന്നിക്കൊണ്ടാണ് ഗ്രന്ഥകാരന്‍ സ്വര്‍ഗ്ഗരാജ്യം എന്ന നാഗരികതയെ പരിചയപ്പെടുത്തുന്നത്.

യഹൂദാ ഗ്രീക്ക് തത്ത്വചിന്തകളും നിയോപ്ലറ്റൊണിസവുമെല്ലാം അദ്ദേഹം പരാമര്‍ശിക്കുന്നു. തീയിസവും, എത്തിയിസവും, പാന്തെയിസവും, ദൃശ്യാദൃശ്യ വീക്ഷണവും എല്ലാം നിര്‍വചിച്ച് വിവരിക്കുന്നു. സൃഷ്ടിയുടെ കഥ മുതല്‍ ക്രിസ്തുവിനു ശേഷമുള്ള സഭാചരിത്രവും പരലോക ഇഹലോക ശാസ്ത്രകാവ്യവീക്ഷണങ്ങളും ഇവിടെ അപഗ്രഥിക്കപ്പെടുന്നു. വിശ്വാസങ്ങളെ വസ്തുതകളായി വരച്ചുകാട്ടുന്നത് കപടതയാണെന്ന്‍ ഊന്നിപ്പറയുന്നു. ദൈവത്തെ ലോകവുമായി ബന്ധപ്പെടുത്തി ചിലസമവാക്യങ്ങള്‍ നിരത്തി വയ്ക്കുന്നു. ദൈവനിയമങ്ങള്‍ പാലിക്കാതെ, വിശ്വസിച്ചാല്‍ നീതിമാനാകും എന്ന വഴിതെറ്റിയ നിര്‍ജീവമായ വിശ്വാസത്തെ എടുത്തുകാണിക്കുന്നു. ഇതുപോലെ തെളിവുകള്‍ നിരത്തിക്കൊണ്ട് ചരിത്രത്തിലൂടെ സഞ്ചരിച്ചു കൊണ്ട് അനേക തെറ്റിധാരണകളെ വെളിപ്പെടുത്തുകയും തല്‍സ്ഥാനത്ത് ശരികളെ പുനസ്ഥാപിക്കാന്‍ സഹായിക്കുന്നതുമാണ് ഈ ഗ്രന്ഥം.

കാലടി ശിവശങ്കര ക്ഷേത്രത്തിനു മുമ്പില്‍ ഭക്ത്യാദരപൂര്‍വം കൂപ്പുകൈകളുമായി നില്‍ക്കുന്ന പൌലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ചിത്രം പത്രത്തില്‍ക്കണ്ട ചില യാഥാസ്ഥിക ക്രിസ്ത്യാനികളുടെ പ്രകോപനം ഗ്രന്ഥകാരനോര്‍മ്മപ്പെടുത്തുന്നു. പല പതിട്ടാണ്ടുകള്‍ കഴിഞ്ഞ് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങിലെ പ്രസംഗത്തെ നിശിതമായി വിമര്‍ശിച്ച് ചെളി വാരി എറിയുന്ന ചില ക്രിസ്തീയ മതതീവ്രവാദികളെ ഈയിടെ കാണുകയുണ്ടായല്ലോ. ഈ അസഹിഷ്ണുക്കളെ ഒക്കെ വെളിച്ചം കാണിക്കാന്‍ ഈ ഗ്രന്ഥത്തിന് സാ ധിക്കുമെന്ന്‍ വിശ്വസിക്കുന്നു. ആരാണ് സാക്ഷാല്‍ ക്രിസ്ത്യാനി എന്ന വിഷയം സമഗ്രമായി കൈകാര്യം ചെയ്യുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചു എന്ന്‍ വേണം കരുതാന്‍
.

ഈ പുസ്തകത്തിലെ പ്രാധാന്യമര്‍ഹിക്കുന്ന ചില ചിന്തകളെ ഗ്രന്ഥകാരന്‍റെ വാക്കുകളില്‍ തന്നെ സമര്‍പ്പിക്കട്ടെ. “സര്‍വസൃഷ്ടികളുമാണ് യഥാര്‍ത്ഥ ആരാധനാസമൂഹം. ലോകമാകുന്ന ദേവാലയത്തില്‍ സര്‍വസൃഷ്ടികളും ദൈവത്തെ മഹത്വപ്പെടുത്തുന്നതിന്‍റെ പ്രതീകം എന്ന നിലയിലല്ലാതെ ദേവാലയത്തിലെ ആരാധന അതില്‍ത്തന്നെ ആരാധനയല്ല. ദൈവസന്നിധിയില്‍ സര്‍വസൃഷ്ടിയെയും പ്രതിനിധാനം ചെയ്യുന്ന ക്രിസ്തു എന്ന യഥാര്‍ത്ഥ പുരോഹിതന്‍റെ പ്രതീകം എന്ന നിലയിലല്ലാതെ ഒരു പുരോഹിതനും തന്നില്‍ത്തന്നെ പുരോഹിതനല്ല. സഭ ക്രിസ്തുവിന്‍റെ പ്രതീകമല്ല, മറിച്ച്, അദൃശ്യനായ ക്രിസ്തുവിനെ ലോകത്തില്‍ പ്രകടമാക്കുന്ന ദൃശ്യമായ ശരീരമാണ്. ഇങ്ങനെ ഗ്രന്ഥകര്‍ത്താവ് ഉപസംഹരിക്കുന്നത് യഥാര്‍ത്ഥ ആരാധനാസമൂഹം, പുരോഹിതപ്രതീകം, സഭ ഇവയെ യുക്തിഭദ്രമായി നിര്‍വചിച്ചുകൊണ്ടാണ്. ഇന്ന് ക്രിസ്തുസഭ നേരിടുന്ന അന്ധവിശ്വാസികളുടെയും അന്ധ അവിശ്വാസികളുടെയും ആത്മീയബഹള ക്കാരുടെയും കൈകളില്‍ നിന്ന്‍ സ്നേഹസൌഹാര്‍ദങ്ങളെ രക്ഷിച്ചെടുക്കാനും ലോകമാസകലം പങ്കുചേരാവുന്നതുമായ സ്വര്‍ഗ്ഗരാജ്യം എന്ന നാഗരികത പടുത്തുയര്‍ത്തുവാനും ഈ ആഖ്യാനം സഹായിക്കട്ടെ. ഗ്രന്ഥകാരന് ഇതുപോലെ ചിന്തോദ്ധീപകമായ കൂടുതല്‍ രചനകള്‍ നടത്താന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

തോമസ്‌ കളത്തൂര്‍ 

This book is available in US and Europe from  https://www.createspace.com/7719553. It will soon be available in amazon.com too. 
This is available in India from Maunam Books 9447464060 

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും