സ്തൌമന്‍കാലോസ്

സ്തൌമന്‍കാലോസ്! എന്താണ് ഇതിന്‍റെ അര്‍ത്ഥം?
ഈ ചോദ്യത്തിന് എന്‍റെ മനസില്‍ വന്ന ഉത്തരം നിങ്ങളുമായി പങ്കു വയ്ക്കുകയാണിവിടെ.

 ആരാധനയില്‍ ഉപയോഗിയ്ക്കുന്ന മിക്ക പ്രയോഗങ്ങളും വന്നിരിക്കുന്നതു സുറിയാനിയില്‍ നിന്നാണ്. എന്നാല്‍ ഗ്രീക്കു ഭാഷയില്‍ നിന്നാണ് സ്തൌമന്‍കാലോസ് വന്നിരിക്കുന്നത്. കുറിയേലായിസോന്‍ വന്നിരിക്കുന്നതും ഗ്രീക്കില്‍ നിന്നാണ്. സ്തൌമന്‍ എന്നാല്‍ നില്‍ക്കണം എന്നു അര്‍ഥമാക്കാം. കാലോസ് എന്നാല്‍ നന്നായി എന്നും അര്‍ഥമാക്കാം.  അപ്പോള്‍ സ്തൌമന്‍കാലോസ് എന്നാല്‍ നന്നായി നില്‍ക്കണം (stand well) എന്നു അര്‍ഥമാക്കാം.

നമ്മുടെ ആരാധനക്രമം  വികസിച്ചു വന്ന കാലത്ത് ശുശ്രൂഷക്കാര്‍ ഇല്ലായിരുന്നു എന്നു വേണം മനസിലാക്കാന്‍. ഇന്ന് ശുശ്രൂഷക്കാര്‍ ചെയ്യുന്ന ജോലികള്‍ അന്ന് പട്ടക്കാര്‍ തന്നെ ചെയ്തിരുന്നിരിക്കണം. കിഴക്കോട്ട് തിരിഞ്ഞു പ്രാര്‍ഥിക്കുന്നതിനിടയില്‍ പട്ടക്കാര്‍ പടിഞ്ഞാട്ടു തിരിഞ്ഞു ജനങ്ങള്‍ക്ക് ചില നിദേശങ്ങള്‍ നല്കിയിരുന്നു എന്നു അനുമാനിക്കാം. എന്നാല്‍ പില്‍ക്കാലത്ത് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന ജോലി ശുശ്രൂഷക്കാര്‍ ഏറ്റെടുത്തു. നന്നായി നില്‍ക്കണം, തമ്മില്‍ തമ്മില്‍ സമാധാനം കൊടുക്കണം, തല കുനിക്കണം, അട്ടഹസിച്ചു (ഉറക്കെ) പറയണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ശുശ്രൂഷക്കാര്‍ നല്‍കുന്നത്.

ഇവയുടെ കൂട്ടത്തില്‍ ഏറ്റവും അധികം ആവര്‍ത്തിക്കുന്ന നിര്‍ദേശം നന്നായി നില്‍ക്കണം എന്നുള്ളതാണ്. പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ ഈ നിര്‍ദേശം അല്പം കൂടി വിസ്തരിച്ചു പറയുന്നുണ്ട്.

എവന്‍ഗേലിയോന്‍ വായനയ്ക്ക് മുമ്പ്: നാം അടക്കത്തോടും, ഭയത്തോടും, വണക്കത്തോടും ചെവി കൊടുത്തു നമ്മുടെ മുമ്പാകെ വായിക്കപ്പെടുന്ന വിശുദ്ധ ഏവന്‍ഗേലിയോനിലെ ദൈവത്തിന്‍റെ ജീവനുള്ള വചനങ്ങളുടെ അറിയിപ്പിനെ കേള്‍ക്കണം.

വിശ്വാസപ്രമാണം ചൊല്ലുന്നതിന് മുമ്പ്: ദിവ്യജ്ഞാനം ശ്രദ്ധിച്ചുകൊണ്ടു നാം എല്ലാവരും നല്ലവണ്ണം നിന്നു ബഹുമാനപ്പെട്ട പട്ടക്കാരന്‍റെ  പ്രാര്‍ഥന ഏറ്റു ചൊല്ലണം.

അപ്പവീഞ്ഞുകള്‍ വാഴ്ത്തുന്നതിന് മുമ്പായി: സഹോദരന്മാരെ നാം എല്ലാവരും ഭംഗിയോടും ഭയത്തോടും വണക്കത്തോടും വെടിപ്പോടും വിശുദ്ധിയോടും സ്നേഹത്തോടും സത്യവിശ്വാസത്തോടും ദൈവഭക്തിയോടും കൂടെ നിന്നു ബഹുമാനപ്പെട്ട ഈ പട്ടക്കാരന്‍റെ കൈകളാല്‍ നമ്മുടെ മുമ്പാകെ വയ്ക്കപ്പെട്ടിരിക്കുന്ന ഭയങ്കരവും പരിശുദ്ധവുമായ ഈ കുര്‍ബാനയില്‍ സൂക്ഷിക്കണം. എന്തെന്നാല്‍ നാം എല്ലാവര്‍ക്കും വേണ്ടി ജീവനുള്ള ബലിയെ സകലത്തിന്‍റെയും ഉടയവനായ പിതാവാം ദൈവത്തിന് നിരപ്പിലും സമാധാനത്തിലും അണയ്ക്കുന്നു.

ശുശ്രൂഷക്കാരന്‍ പറയുന്നതു കൂടാതെ ഈ നിര്‍ദേശം പട്ടക്കാരന്‍ തന്നെ കൂടുതല്‍ വ്യക്തമായും ശക്തിയായും ആവര്‍ത്തിക്കുന്നു: ഈ നാഴികയില്‍ നമ്മുടെ ബോധങ്ങളും വിചാരങ്ങളും ഹൃദയങ്ങളും മേലില്‍ പിതാവാം ദൈവത്തിന്‍റെ വലതുഭാഗത്ത് പുത്രന്‍ തമ്പുരാന്‍ ഇരിക്കുന്ന ഇടമായ മഹോന്നതങ്ങളില്‍ തന്നെ ആയിരിക്കണം.

പരി‍ശുദ്ധാത്മാവിന്റെ ആവാസത്തിനായി പ്രാര്‍ധിക്കുന്നതിന് മുമ്പായി: എന്റെ വാല്‍സല്യമുള്ളവരെ ജീവനുള്ള പരിശുദ്ധ റൂഹ സ്വര്‍ഗമാകുന്ന മേലുള്ള ഉയരങ്ങളില്‍ നിന്നു പ്രതാപത്തോടുകൂടി ഇറങ്ങി വയ്ക്കപ്പെട്ടിരിക്കുന്ന ഈ പരിശുദ്ധ കുര്‍ബാനമേല്‍ പൊരുന്നി ആവസിച്ചു അതിനെ ശുദ്ധീകരിക്കുന്ന ഈ നാഴിക എത്ര ഭയങ്കരവും ഈ സമയം എത്ര ഭ്രമിക്കത്തക്കതുമാകുന്നു. നിങ്ങള്‍ അടക്കത്തോടും ഭയത്തോടും നിന്നുകൊണ്ട് പ്രാര്‍ഥിപ്പിന്‍.

വിശുദ്ധ കുര്‍ബാന പടിഞ്ഞാട്ടു എഴുന്നെള്ളിക്കുന്നതിന് മുമ്പായി: ഭയത്തോടും വിറയലോടും നാം സൂക്ഷിക്കണം.

മുകളില്‍ പറഞ്ഞിരിക്കുന്നതെല്ലാം സ്തൌമന്‍കാലോസ് അഥവാ നന്നായി നില്‍ക്കണം എന്ന നിര്‍ദേശത്തിന്‍റെ  വികസിത രൂപങ്ങളാണ് എന്ന് കാണാം. ശരീരത്തിന്‍റെ നില്‍പ്പിനെക്കാള്‍ പ്രധാനം മനസിന്‍റെ  നില്‍പ്പാണ്. മനസിന്‍റെ എല്ലാ ഭാഗങ്ങളും-- ബോധവും, വിചാരവും, ഹൃദയവും --  ഭംഗിയോടും ഭയത്തോടും വണക്കത്തോടും വെടിപ്പോടും വിശുദ്ധിയോടും സ്നേഹത്തോടും സത്യവിശ്വാസത്തോടും ദൈവഭക്തിയോടും കൂടെ ദൈവസന്നിധിയില്‍ നില്‍ക്കണം എന്നാണ് നന്നായി നില്‍ക്കണം എന്നു പറയുമ്പോള്‍ ഉദേശിക്കുന്നത്.

നിരനിരയായി നില്‍ക്കുന്ന പട്ടാളക്കാരോടു attention പറയുമ്പോള്‍ ഉദേശിക്കുന്നതെന്തൊ ഏതാണ്ട് അത് തന്നെയാണ് സ്തൌമന്‍കാലോസ് കൊണ്ട് ഉദേശിക്കുന്നത് എന്നു പറയാം. ദൈവസന്നിധിയില്‍ സ്വര്‍ഗസൈന്യം നില്‍ക്കുന്നതുപോലെ ഭയഭക്തിബഹുമാനങ്ങളോടും അതീവ ശ്രദ്ധയോടും ജാഗ്രതയോടും കൂടി വേണം നാമും നില്‍ക്കുവാന്‍ എന്നാണ് അതിന്‍റെ അര്‍ത്ഥം. 

മനുഷ്യമനസ് എത്ര ചഞ്ചലമാണെന്ന് നമ്മുടെ ആരാധനാക്രമം രചിച്ച പിതാക്കന്മാര്‍ മനസിലാക്കിയിരുന്നു എന്നു വേണം കരുതാന്‍. അതുകൊണ്ടാവണം ഇത്രയധികം പ്രാവശ്യം സ്തൌമന്‍കാലോസ് ആവര്‍ത്തിച്ചിരിക്കുന്നത്. 

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും